Wednesday, 27 June 2012

പ്രണയിക്കണമത്രേ
നിയമങ്ങളെന്തൊക്കെ ??
കടിച്ചാല്‍ പൊട്ടാത്തത്  പോലെ പറയാം
മഴയുടെ നനവും ചെമ്പകത്തിന്‍റെ  മണവും അകമ്പടി വേണം
കണ്ണുകള്‍ ചൂണ്ടകളെക്കാള്‍  കൃത്യതയുള്ളതാവണം 
ശ്വാസത്തിന്‍റെ  ഇടവേളകള്‍ വരെ വാചാലമാകണം
രാവേറെ ചെല്ലുവോളം സ്വപ്‌നങ്ങള്‍ കൈമാറണം
ഗുളികത്തോണ്ട് പോലെ ഉള്ളിലെ കയ്പ്പിനെ മിനുസമായി പൊതിയണം
"എന്നിക്ക് നിന്നെ നന്നായറിയാ"മെന്നിടക്കിടെ ഊറ്റം കൊള്ളണം
രതിയുടെ അവസാന തുള്ളിയും ഊററി എടുക്കണം
ഒടുവില്‍ വരും വരായ്കകള്‍ നിര്‍വചിക്കപ്പെടുമ്പോള്‍
ഒരു സദാചാരപ്പോലീസായി രൂപാന്തരം പ്രാപിക്കണം
ഇതോടെ എല്ലാം അവസാനിച്ചെന്നു പറഞ്ഞ്
ഹസ്തദാനം കൊടുത്ത് പിരിയാം
ഇതൊരു പുതിയ തുടക്കമെന്ന പശ്ചാത്തല സംഗീതത്തോടെ .
മറ്റൊരു സാധ്യത കൂടിയുണ്ട്
കുറച്ചുകൂടി  പ്രായോഗികമായത്
അവിചാരിതമായി സുഹൃത്തുക്കളാകാം
നീയെന്നെ നന്നായി മനസ്സിലാക്കുന്നല്ലോ എന്നദ്ഭുതപ്പെടാം 
ഉറക്കമില്ലാത്ത രാത്രികളിലെ  ഗുണന ഹരണങ്ങള്‍ക്ക് ശേഷം
പ്രണയം പ്രഖ്യാപിക്കാം
ഭാഗ്യം (നിര്‍ഭാഗ്യമോ?) കൂടെയുണ്ടെങ്കില്‍
കഥയ്ക്ക് ശുഭപര്യവസാനം
അപ്രായോഗികമായതും പറയണമല്ലോ
ഹൃദയത്തിനെ മിടിപ്പും പിടച്ചിലും ആരുമറിയാതെ വായിച്ചെടുക്കാം
അവസാന തുടിപ്പ് വരെ,
വിടര്‍ന്ന കണ്ണുകള്‍ക്കപ്പുറത്തെ ഇരുട്ടിലേക്ക് അനായാസം ഊളിയിടാം
മഴയുടെ തണുവും ചെമ്പകത്തിന്‍ മണവും
അപ്പോള്‍ താനെ വന്നുകൊള്ളും
ചോദ്യത്തിന് പതിവ് പോലെ പലയുത്തരം
എ ,ബി,സി,ഒന്നുമല്ലാത്തതും.
തിരഞ്ഞെടുക്കാം..,
പ്രായോഗികതയുടെ എറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച്.

Monday, 7 May 2012

 ഐനിക്കല്‍, സെന്റ്‌ ഫ്രാന്‍സിസ് പ്രിന്ടോമോന്‍ പിന്നെ ചില വാസര ചിന്തകളും


 പൊന്നൂക്കരയോ അതോ പൊന്നൂര്‍ക്കരയോ?.അതായിരുന്നു ആദ്യ സംശയം. ഞങ്ങള്‍ക്കറിയാവുന്ന സുനേത്രി ആയുര്‍വേദാശ്രം ചിയ്യാരത്താണ്.
 അവിടെ ചെന്ന് ചോദിക്കുമ്പോഴാണ് പൊന്നൂക്കര എന്ന കര കയറണമെന്ന് അറിയുന്നത് 15 മിനിറ്റ്  കൂടുമ്പോള്‍ വണ്ടിയുണ്ടത്രെ.ഞങ്ങള്‍ സ്റൊപ്പിലെത്തുമ്പോഴേക്ക്  പതിനഞ്ചാം മിനിറ്റ് കഴിഞ്ഞിരുന്നു.ഇളിഭ്യരായി നില്‍പ്പ് തുടങ്ങി.
പിന്നെ ബസ്സുകളുടെ പ്രവാഹം.പക്ഷെ ഒന്നും പൊന്നൂക്കരക്കല്ലെന്നു മാത്രം .തലോര്‍,ജറുസലേം(അത് കേരളത്തില്‍ തൃസ്ശൂരിലുമുണ്ട്  !!),ചീരാച്ചി ,പാറ-പറഞ്ഞു ചിരിക്കാന്‍ ഒരു പിടി പേരുകളുമായി മല്‍പ്പിടുത്തം നടത്തുന്നിതിനടയില്‍ ദാ വരുന്നു തീ മഞ്ഞ നിറത്തില്‍ പൊന്നൂക്കര ബോര്‍ഡ്  വച്ച ഒരെണ്ണം .ആഹ്ലാദം കൊണ്ടോ എന്തോ അടി തെറ്റിയ കണ്ണാടിക്കാരി കൂട്ടുകാരി വീഴാതിരുന്നത് ഈയുള്ളവളുടെ
 കൈക്കരുത്ത്  കൊണ്ട് മാത്രം.ബസ്‌ നിറുത്തിയപ്പോള്‍ കണ്ണ് തള്ളി .സൂചി കുത്താനിടമില്ല.ഈ പോന്നൂക്കര ഇത്ര വലിയ സംഭവമാണോ??
ഒരുവിധത്തില്‍ ഞങ്ങള്‍ കണ്ടക്ടറെ കണ്ടെത്തി.കോതമംഗലത്തെ   കണ്ടക്ടര്‍ സങ്കല്പ്പങ്ങളെ തച്ചുടച്ചു കൊണ്ട് കാക്കി ഷര്‍ട്ടും കാവി മുണ്ടും നരച്ചു തിളങ്ങിയ തലയുമായി കണ്ടക്ടര്‍ പ്രത്യക്ഷപ്പെട്ടു.(അത് തൃശ്ശൂരിലെ ലെ തന്നെ ഏറ്റവും പഴയ കണ്ടക്ടര്‍ അമ്മാവനാണെന്ന് ഡ്രൈവര്‍ ആയ എന്റെ
 ഒരു ഏട്ടന്‍ അല്പം ബഹുമാനത്തോടെ പിന്നീടെപ്പോഴോ പറയുന്നത് കേട്ടു ).ഞങ്ങള്‍ വിഷയമവതരിപ്പിച്ചു ലക്‌ഷ്യം സുനേത്രിയാണ്.  വഴിയറിയില്ല .അമ്മാവന്‍ നല്ല തൃശ്ശൂര്‍ ഭാഷയില്‍ ചോദിച്ചു "കണ്ണാശൂത്രിയല്ലേ നിങ്ങള്‍ പറണേ?"ഞങ്ങള്‍ മുഖത്തോട്  മുഖം നോക്കി തല കുലുക്കി".എത്തുമ്പോള്‍ പറയണേ ചേട്ടാ ഞങ്ങള്‍ ആദ്യമായാണ്..വഴിയറിയില്ല."  "ഒന്നും പേടിക്കണ്ട  കിണറിലോ  അമ്പലത്തിലോ ഇറങ്ങിയാ മതി"ഞങ്ങള്‍ വാ പൊളിച്ചു.പക്ഷെ പിന്നീടൊന്നും ചോദിക്കാനുള്ള സാവകാശം തള്ളിക്കയറിയ അമ്മമാര്‍ തന്നില്ല
മൂന്നു പേരും മൂന്നു ധ്രുവത്തില്‍.ഹൈവേ യില്‍ നിന്ന് ഏതോ വഴിയിലേക്ക് കയറി.പുറത്തെ കാഴ്ചകള്‍ മനസ്സ് നിറക്കുന്നതയിരുന്നു.ഇരു വശത്തും പാടങ്ങള്‍,തെങ്ങും മാവും
 നാട്ടുചെടികളും തീര്‍ത്ത പച്ചപ്പിന്‍റെ  ഇന്ദ്രജാലം .ഇടക്കെപ്പോഴോ റോഡരികില്‍ ഒരു മിന്നായം പോലെ  സുനേത്രിയുടെ ബോര്‍ഡ്‌ മുന്‍പിലെവിടെയോ ആയിരുന്ന   കണ്ണാടിക്കാരി തിക്കി തിരക്കി വന്ന് കിതച്ചു "ദേ സുനേത്രിയുടെ ബോര്‍ഡ്‌"സ്ഥലം കഴിഞ്ഞോ എന്നാ പരിഭ്രമത്തോടെ രണ്ടും കൂടി വാതിലിനടുത്തേക്ക് ."എത്തീട്ടില്ല. ആകുമ്പോള്‍ പറയാം "കിളി മോഴിഞ്ഞു.ശരിക്കും ചമ്മി വീണ്ടും പഴയ സ്ഥാനത്തേക്ക്.ഇതിനിടയില്‍ മൂന്നാമത്തെയാള്‍  ആരോടോ
ഒന്ന് ചോദിച്ചു "ചേട്ടാ സുനേത്രി എത്തുമ്പോള്‍  പറയണേ"ചോദ്യം ഏറ്റുവാങ്ങിയ ഹതഭാഗ്യനും സ്ഥലമറിയില്ല.നിമിഷ നേരം
കൊണ്ട് പുരുഷന്മാരുടെ സീറ്റുകള്‍ മുഴുവന്‍ ഗംഭീര ചര്‍ച്ചയായി.ഇതിനിടയില്‍ അങ്ങിങ്ങായി രണ്ടു മൂന്ന്
ബോര്‍ടുകള്‍ കൂടി കണ്ടു.ഹ്ഹോ സമാധാനം  ഇനിയും കൂടെ ദൂഒരം പോകാനുണ്ട്.
                     പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട അടുത്ത കാഴ്ച കവുങ്ങിന്‍ തോട്ടത്തിലിരുന്ന്  പ്രാതല്‍ പങ്കു  വയ്ക്കുന്ന പറമ്പ് പണിക്കാരി ചേച്ചിമാരെയയിരുന്നു.ഒടുവില്‍ എവ്ടെയോ  ബസ്‌ നിറുത്തിയപ്പോള്‍  ചാടിയിറങ്ങി.
ഹോ സമാധാനം.തൊട്ടുമുന്നില്‍ ബോര്‍ഡ്‌.ചുറ്റുമൊന്നു നോക്കിയത് അപ്പോഴാണ്.തനി നാട്ടിന്‍ പുറം.
ചെറിയൊരു തോടിനും വീടിനും ഇടയിലൂടെയുള്ള വഴിയിലൂടെ നടന്നപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത്
തൊട്ടപ്പുറത്തെ കുളത്തില്‍ അര്‍മാദിക്കുന്ന നാല് താറാക്കുട്ടന്‍മാരെയാണ്.  നാലു ചുവടു കുറച്ചു കൂടി നടന്നപ്പോള്‍  ഇടതു വശത്ത് തോടിനപ്പുറം ഒരു പാടം  നിറയെ താമരകള്‍!!കവാടം കയറിചെന്നപ്പോള്‍ എതിരേറ്റത് അനാവശ്യ ആര്‍ഭാടങ്ങളില്ലാത്ത രണ്ടു കെട്ടിടങ്ങള്‍.ഒരു ചെറിയ ഓ പി യും. സ്വാഗതം ചെയ്തത് സര്‍വാഭരണ വിഭൂഷിതയായ (ഒട്ടും അതിശയോക്തിയില്ല മൂ ക്കുത്തി,അരപ്പട്ട , പാദസരം ഇവ ഒഴിവാക്കുന്നു)ഒരു സുസ്മേരവദന.ഒപ്പം അരമതിലില്‍ കൊടിയ ചൂടില്‍ അല്പം സമാധാനത്തിനു ഒരു കാറ്റും.ആശുപത്രിയുടെ ശാന്തത തന്നെ മനസ്സ് നിറച്ചു.സര്‍ വന്നു, ഇന്റെര്‍ന്ഷിപ് ട്രെയിനിംഗ് അടുത്തദിവസം മുതല്‍ തുടങ്ങാനുള്ള അനുവാദവും കിട്ടി...അമ്പലത്തിനടുത്ത് നിന്ന് തിരിച്ചു പോകാന്‍ വണ്ടി കിട്ടും.നേരെ നടന്നാല്‍ മതി.നടപ്പല്ലാതെ വഴിയില്ലല്ലോ.പൊരിവെയിലത്ത് മതിക്കുന്ന് അമ്പലത്തിന്റെ മുറ്റത്ത്..ആദ്യം പോകുന്നതില്‍ കയറി ഇരുപ്പുറപ്പിച്ചു.പുറപ്പെടാന്‍ സമയമെടുക്കും പോലും.തിരക്ക് മുഴുവന്‍ ഇങ്ങോട്ടുള്ളതാണെന്ന് അപ്പോഴാണ് മനസ്സിലായത് ..വിശന്നിട്ട്ലക്ക് കേട്ടു.ആകെ കണ്ടത് ഒരു ഐസ് ക്രീം കാരനേയും ഒരു വണ്ടി നിറയെ ചുവന്നുള്ളിയുമായി  കാവല്‍ നില്‍ക്കുന്ന മറ്റൊരു ചേട്ടനെയും .അമ്പലമുറ്റത്ത് ചുവന്നുള്ളിയോ??5 മിനിറ്റ് കഴിഞ്ഞില്ല പ്രസാദ ഊട്ട്  കഴിഞ്ഞു ദാ വരുന്നു ഭകതകളുടെ ഒരു പട . നിമിഷനേരം കൊണ്ട് ഉള്ളി വണ്ടി കാലി .ചേട്ടായിയുടെ വിപണന തന്ത്രത്തിനു  സ്തുതിയര്‍പ്പിച്ച് വിശപ്പ് ,കടിച്ചുപിടിച്ച് ഒല്ലൂരിലേക്ക്.ജയ ബേക്കറി വയറു നിറച്ചു.അടുത്ത ലക്‌ഷ്യം ഹോസ്റെലാണ്. മുറി കിട്ടാനുണ്ട്.കാര്യങ്ങള്‍ സംസാരിച് നേരെ വീട്ടിലേക്ക്.
       19 തം തിയതി വീണ്ടും ഹോസ്റ്റലിലേക്ക്.അബദ്ധത്തില്‍ വീണു കിട്ടിയ നല്ല മുറിക്ക്  നന്ദി പറനഞ്ഞു ഉപ്പുമാവും ഗ്രീന്‍  പീസും കഴിച്ച് ബസ്‌ സ്റൊപ്പിലേക്ക് ( പിന്നെയുള്ള ഒരു മാസം കിട്ടിയ എല്ലാ വിഭവങ്ങള്‍ക്കും ഏതാണ്ട് അതേ രുചി  തന്നെയായിരുന്നുവെന്ന് നന്ദിയോടെ ഓര്‍ക്കട്ടെ )അന്നും ബസ്‌ സ്റോപില്‍ എത്തിയപ്പോള്‍ 15 ആം മിനിറ്റ് കഴിഞ്ഞു.ഒടുവില്‍ വടി കിട്ടിയപ്പോള്‍ ഇറങ്ങേണ്ട സ്ഥലപ്പേര് മറന്നു പോയോ എന്നൊരു സംശയം.ഒടുവില്‍ രണ്ടും കല്‍പ്പിച്ചു പറഞ്ഞു "മൂന്നു മതിക്കര അമ്പലം ".മുന്‍പിലിരുന്ന ചേച്ചിമാര്‍ 'ഇവളേത് കോത്താഴത്തു നിന്ന് വരുന്നെന്ന' മട്ടില്‍ തിരിഞ്ഞു നോക്കി .ഞാന്‍ ദയനീയമായി കണ്ടക്ടറെയും.മതിക്കുന്നമ്പലമല്ലേ .എത്തുമ്പോള്‍ പറയാം"കണ്ടക്ടര്‍ പോയതും പ്രത്യേകിച്ച്  ഒന്നും സംഭവിക്കാത്ത മട്ടില്‍  ഞാന്‍ നേരെ ഇരുന്നു  .അരികിലിരുന്ന ചേച്ചി അപ്പോഴും എന്നെ തന്നെ നോക്കിയിരിക്കുന്നത്  കൃത്യമായി  കാണാമായിരുന്നു.ഞാന്‍ പുറത്തേക്ക് നോക്കി.പണി പാളി .കഴിഞ്ഞദിവസം നോക്കി വച്ചിരുന്ന അടയാളങ്ങളൊന്നും കാണുന്നില്ല ഈ ദുനിയാവിലേക്ക് വേറേം വഴിയുണ്ടോ എന്ന് ചിന്തിച്ച്  നിമിഷങ്ങളെണ്ണി ഇരിപ്പ് .ഒടുവില്‍ ഇറക്കി വിട്ടത് കിണറില്‍,(മൂന്ന് ദിവസത്തിനു ശേഷമാണ് ആ സ്റ്റോപ്പിലെ മഹത്തായ കിണര്‍ ഞങ്ങളുടെ  കണ്ണില്‍  പെട്ടത്  )
കിണറില്‍ നിന്നുള്ള നടത്തമായിരുന്നു തോല്‍പ്പിച്ചു കളഞ്ഞത്.വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ചും അസഹനീയമായ ചൂട് കൊല്ലുക തന്നെ ചെയ്തു.
വാസുച്ചേ ട്ടന്‍റെ  സോഡാ നാരങ്ങ വെള്ളവും അങ്ങനെ പതിവായി.
                                       ബസ്സുകള്‍ ഒടുവില്‍ വരുതിയിലായി.ആയിനിക്കല്‍മൂന്നെണ്ണം,സൈന്റ്റ്‌ ഫ്രാന്‍സിസ് പ്രിന്റൊമോന്‍.വൈകുന്നേരം മിക്കവാറും ഓട്ടമല്‍സരത്തിനു ശേഷം കിട്ടുന്ന ജസ്റ്റിന്‍,ശ്രീരാമ ചന്ദ്ര,ശ്രേയസ്സ് ,ഫെമി മോള്‍ , അവസാനദി വസങ്ങളില്‍ കല്ലൂര്‍ പാലം പണി നടക്കുന്നത് കൊണ്ട് കിണറില്‍ നിന്ന് സുനേത്രി  വത്രെ നടക്കാതെ സഹായിച്ച ജറുസലേം,അങ്ങനെ നീളുന്നു ..രാവിലെ സ്ഥിരം  കിട്ടുക  ഫ്രാന്‍സിസ് പ്രിന്റൊമോന്‍ തന്നെയാകും.നമ്മുടെ അമ്മാവന്റെ സ്വന്തം വണ്ടി.പതിയെപ്പതിയെ ഞങ്ങളില്‍ ഒരാളെ കാണാതായാല്‍ സ്വാഭാവികമായി  വരുന്ന അന്വേഷണങ്ങള്‍ക്ക് ഒരു നാടിന്റെ നന്മയുടെ ഊഷ്മളതയുണ്ടായിരുന്നു.മൂട്ടന്‍സ്  കോര്‍ണറില്‍ ആയിനിക്കലിന് ഒരു കുല പൂവുമായി എന്നുംഒരു ചേച്ചി ഉണ്ടാകും;പവിഴമല്ലി മുതല്‍ ചെമ്പരത്തി വരെ എന്തുമാകാം ആ പൂങ്കുലയില്‍;
എത്ര വലിയ തിരക്കിലും അതിനായി രണ്ടു നിമിഷം നില്‍ക്കുന്ന ഡ്രൈവര്‍മാരും അറിയാതെ മനസ്സില്‍ മഴ പെയ്യിച്ചു..
 വഴികള്‍ താനെ സ്വായത്തമായി.ഓരോ ദിവസും ഓരോ നുറുങ്ങുകളും.. .മുത്തിപ്പീടിക അന്തോണിയുടെ പച്ചമരുന്നു കട, അമലോത്ഭവ പള്ളി,ഹൈവയിലെക്ക് കടക്കുന്നതിനു തോട്ട്‌  മുന്‍പുള്ള മരണാസന്നരുടെ  ശരണ മന്ദിരം,കാറ്റിനെ കൊഞ്ഞനം കുത്തുന്ന മുളംകൂട്ടങ്ങള്‍ ,അടി മുടി പൂത്ത  കണിക്കൊന്നകള്‍,കൊതിയുടെ രസമുകുളങ്ങള്‍ വിരിയിച്ച്  ഓരോ  വീടിന്‍റെയും പ്രതാപമായ  മാവുകള്‍,സര്‍വോദയ സ്കൂള്‍ കഴിഞ്ഞുള്ള വളവിലെ വീട്ടില്‍ നിറയെ പൂത്ത് നില്‍ക്കുന്ന നാടന്‍ ചെമ്പരത്തികള്‍ .തൃക്കൂര്‍ അമ്പലത്തിന്റെ കിഴക്കേനട,അങ്ങിങ്ങായി ക്കാണുന്ന ആനപ്പടങ്ങള്‍,ഇടവഴിയിലെ തോട്ടില്‍ ഇടക്കിടെ  ഹാജര്‍ പറയുന്ന നീര്‍ക്കോലി..അങ്ങനെയെന്തൊക്കെ .. 
യാത്രകള്‍ പോലെമിഴിവുറ്റതായിരുന്നു സുനേത്രിയിലെ നാല്‍പ്പത്തി മൂന്ന് ദിവസങ്ങളും..ആദ്യം പരിചയപ്പെട്ടത് സന്ദീപ്‌ ചേ ട്ടനെയാണ്.തര്‍പ്പണംചെയ്യുന്ന ഉഴുന്ന് തടത്തിന്റെ ഭംഗി ഓരോ ദിവസവും ഞങ്ങളുടെ അസൂയയും ആരാധനയും കൂട്ടുന്നതായിരുന്നു .ബിനീഷ്  ചേട്ടന്റെ വരയും വാക്കും അസാധ്യം.ആര്‍ കെ എന്നാ രാധാകൃഷ്ണന്‍ ചേട്ടന്റെ "വാസര ചിന്തകള്‍ "ചെന്ന അന്ന് മുതല്‍ സംസാര വിഷയമായിരുന്നു.രമ്യയുടെ ആടുന്ന "ഗദ"(ബിനീഷേട്ടന്റെ വിശേഷണം )ബിനി ചേച്ചിയുടെ പാട്ട്‌ .വിശപ്പിന്റെ വിളികളിലെ വരമായിരുന്ന പേരമരങ്ങളും കശുമാവുകളും,അനുവേട്ടന്റെ ഡാന്‍സ്,(ഒപ്പം താന്‍ തിരുവനതപുരത്തെക്ക് എന്നുവേണമെങ്കിലും മടങ്ങിപ്പോകാം എന്ന പ്രഖ്യാപനവും )ലത ചേച്ചിയുടെ യും രേഖ ചേച്ചിയുടെയും ചപ്പാത്തി പരത്തല്‍ ക്ലാസ്സുകള്‍;ഒപ്പം മാമ്പഴ പുളിശ്ശേരിയും ,പാലിന് മുതല്‍ പുടപാകത്തിനു വരെ സാബുവേട്ടന്റെ പരക്കം പാച്ചിലുകള്‍,പ്രജിന ചേച്ചി യുമോത്തുള്ള  കൊച്ചു കൊച്ചു കറക്കങ്ങള്‍ ,പൂരം എക്സിബിഷനിലെ  മുളക് ബജി,പേരക്ക പങ്കിടാന്‍ മുതല്‍ ആഴത്തിലുള്ള സംശയങ്ങള്‍ വരെ എല്ലാ നല്ലതിനും കൂടെ നിന്ന പ്രിയപ്പെട്ട തേജസേട്ടന്‍,ശാസ്ത്രത്തിന്‍റെ അകക്കാമ്പറിയിച്ച ,അറിയണമെന്ന ആഗ്രഹത്തെ വീണ്ടും ജ്വലിപ്പിച്ച രണ്ടു ഗുരുനാഥര്‍., ,ഉദയ് കിരണ്‍ മുതല്‍ സംഘമിത്ര വരെ മാറി മാറി വന്ന കുറെ മുഖങ്ങള്‍..വാസര ചിന്തകള്‍ പലതും മനസ്സില്‍ ഇഴുകിച്ചേര്‍ന്ന്  നിറമുള്ള ഓര്‍മകളായിക്കഴിഞ്ഞു.ഒപ്പം അടുത്തതെന്ത് എന്ന് പ്രവചനാതീതമായ നാളെയിലേക്കുള്ള യാത്രയിലേക്ക്‌ നന്മയുടെ ഒരു കൊച്ചു പാഥേയവും...


Sunday, 15 April 2012

"നിഴലുകള്‍ എണ്ണച്ചായം തീര്‍ത്ത  കോട്ടകള്‍ക്ക് പിറകില്‍
മൌനം നിത്യവ്രതമാക്കിയ മച്ചി മേഘങ്ങള്‍ക്കും അപ്പുറത്ത്
വെളിച്ചത്തിന്റെ ഒരു തുരുത്തുണ്ട്
അവിടെ,തളിര്‍ത്ത മുന്തിരി വള്ളികള്‍ മറക്കുട പിടിക്കുന്ന
പ്രണയത്തിന്റെ ഒരു നീര്ചാലുണ്ടത്രേ
ഒരിക്കലും വത്താതത്.."
വെറും കെട്ടുകഥയെന്നു  ഞാന്‍ പുച്ഛം പറഞ്ഞിട്ടും
അവന്റെ കണ്ണിലെ തിളക്കം മാഞ്ഞില്ല
ഊഷ്മാവ്  കൊണ്ട്ളന്ന് അവന്‍ കൊട്ടാരം കണ്ടെത്തി
നനുത്ത മന്ദഹാസം കൊണ്ട് പൂട്ടുകള്‍ തകര്‍ത്തു 
പ്രാണന്‍ കയറാക്കി, രക്തം കൊണ്ട് ഒതുക്കുകല്ലുകള്‍ പണിത്
കറുപ്പിന്‍റെ  ഗോപുരമുകളില്‍ നിന്ന്  മച്ചിമേഘങ്ങളെ തൊട്ടു.
മുന്തിരി വള്ളികള്‍ വകഞ്ഞു മാറ്റി ,കൈക്കുമ്പിള്‍ നിറയെ
കലര്‍പ്പില്ലാത്ത പ്രണയവുമായി അവന്‍ തിരികെ   വന്നപ്പോള്‍ പക്ഷെ 
കറുപ്പിന്‍റെ കോപ്രാട്ടികള്‍ ഒതുക്കുകല്ലുകളെ അലിയിച്ചു കളഞ്ഞു 
അടഞ്ഞില്ലാതാകുന്ന വാതിലിലൂടെ 
എനിക്കായ് കരുതിയ പ്രണയം അവന്‍ ഭൂമിയിലെക്കൊഴുക്കി
ഇരുട്ടിന്‍റെ കോട്ടകളെ അത് തകര്‍ത്തെറിഞ്ഞു 
ഒരു തുള്ളി മാത്രം എന്‍റെ നെറ്റിയില്‍ പതിച്ചു
എനിക്കതുപോലും താങ്ങാനായില്ല 
ഞാന്‍ വാവിട്ടു നിലവിളിച്ചു
 മച്ചിമേഘങ്ങള്‍ ഭൂമി തകര്‍ത്തു പെയ്തിറങ്ങി..
ഉറവ ഒരിക്കലും വറ്റില്ല
 അവന്റെ പ്രണയം അതിനുള്‍ക്കൊള്ളാവുന്നതിലും എത്രയോ അധികമാണ്.. 


   
    

Wednesday, 14 March 2012

വാടിയ ചാമ്പക്കകള്‍




ഓര്‍മകളില്‍ തെളിഞ്ഞു ചുവക്കുന്ന ചിത്രം പെരിയാറിനു കുറുകെയുള്ള  വഞ്ചി യാത്രയാണ്.ബസ് ഇറങ്ങി വള്ളക്കടവില്‍ നടന്നെതുംബോഴേക്കും അവശരായിട്ടുണ്ടാകും ഞാനും  അനുജത്തിയും.എത്താറായി എന്നതിന്റെ അടയാളം കല്‍ വേലിയിലെ കുതുകല്ലിറങ്ങി ചെല്ലുംബോഴുള്ള വിശാലമായ റബ്ബര്‍ തോട്ടത്തില്‍  നിറയെ ഉള്ള കാക്കപ്പൂവുകലായിരുന്നു  .വള്ളക്കാരന്‍ മിക്കവാറും സുദര്‍ശനന്‍ ചേട്ടന്‍ തന്നെയാകും പുഴയുടെ നടുക്കെതുമ്പോള്‍ വെള്ളം തെറ്റി തെറിപ്പിക്കാന്‍ നോക്കിയാല്‍ ശാസനയോടെ കണ്ണുകള്‍ നീളും.എല്ലാ മണ്ഡല കാലത്തും വലിയ രുദ്രാക്ഷവുമിട്ട്  പെരിയ സ്വാമിയായി ഇരുമുടി  എറ്റികൊടുക്കാന്‍ വരുംബോഴോക്കെയും സ്വാമിമാര്‍ എന്തിനാണ് വള്ളം തുഴയുന്നതെന്ന സംശയം പിന്നെയും ബലപ്പെടും..
വള്ളം ഇറങ്ങിയാലും നടക്കണം.ആദ്യം ചെറിയ കാടിന് നടുവിലൂടെ.ഇരുവശവും മജന്ത നിറത്തില്‍ കൂവപ്പൂവുകള്‍കാണാം.വലിച്ചു പരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും അമ്മയുടെ കിഴുക്കില്‍ അവസാനിക്കും.ചീലച്ച്ചുവാട് 
 പാറയുടെ ഒരു വശതുള്ള ഗ്രൌണ്ട് കൂടി കഴിഞ്ഞാല്‍ പിന്നെ ഓട്ടമായിരിക്കും.ഇടക്കൊരു ഉറവയുണ്ട്.അതില്‍ കാല്‍ നനയാതെ ചാടിക്കടന്നാല്‍ പിന്നെ അവസാന ലാപ്പായി..നേരെ കല്ലുവിരിച്ച റോഡിലേക്ക്..(റോഡിനു മാത്രം ഇപ്പോഴും ഒരു മാറ്റവുമില്ല ).


തറവാടിനു ഗേറ്റ് ഇല്ല.മുളകൊണ്ടുള്ള മൂന്നു കടംബകലാണ്.അത് കൃത്യമായി പാകമാക്കുന്ന വിധത്തില്‍  തുളയുള്ള  രണ്ടു മരപ്പലകകളും. മൂന്ന് മുളക്കൊലുകളും കൃത്യസ്ഥാനതനെങ്ങില്‍ സാഹസപ്പെട്ടു  പിടിച്ച് കയരുകയെ  നിവൃത്തിയുള്ളൂ.അവിടം മുതല്ക്കങ്ങോട്ട്  ഹൃദയമിടിപ്പ് തനിയെ കൂടും
 സ്വാഗതം ചെയ്ത് ഉമ്മറത്ത് ഒരു ഡസന്‍ കണ്ണുകള്‍ എങ്കിലും ഉണ്ടാകും ഏറിയവയിലും  കാണുന്നത് നിസ്സ്ന്ഗതയോ പുച്ഛമോ ആയിരുന്നുവെന്നു  നന്നായറിയാം.
കുട്ടിപ്പട സജീവമായിട്ടുണ്ടാകും .താമസിച്ചതിലുള്ള ജാള്യം മറച് വച്ച വേഗം തന്നെ കൂടും അവരോടൊപ്പം.വലതു വശത്തെ ഒതുക്കു കല്ലിറങ്ങിയാല്‍ മില്ലാണ്. അരി പോടിപ്പിക്കാനും നെല്ല് കുത്താനും ആ  കരയുടെ മുഴുവന്‍ ആശ്രയം(അതവിടെ നില്കട്ടെ )കുറെ മാറി കിണറ്റിന്‍ കരയിലാണ് നമ്മുടെ രാജാത്തിമാര്‍ . ശുഷ്കിച്ചു തുടങ്ങി, പെട്ടന്ന് രണ്ടായി പിളര്‍ന്നു ആകെ ക്ഷീണിച്ച ചില്ലകളുമായി ഒന്ന്.കുറച്ചു മാറി ,ഒരുതരത്തിലും പിടിതരാതെ പൊങ്ങി ,നടുവെത്തുമ്പോള്‍  പൈന്‍ മരം പോലെ നിറയെ ചില്ലകളുമായി മറ്റൊന്ന്..ചാമ്പക്ക കണ്ടാല്‍ പക്ഷെ സഹിക്കില്ല.മെലിഞ്ഞവള്‍ ആണ്   കേമി.ആകെ ചുവന്നു തുടുത്തൊരു നില്പുണ്ട് .മറ്റവള്‍ പതുക്കെ ചായം പൂശി വരുന്നതെ ഉണ്ടാവു..
             ഇവരെയും കടന്നു കുറച്ചു കൂടി ഉള്ളിലേക്ക് നടന്നാല്‍ സ്ഥിരം ഊഞ്ഞാല്‍ കെട്ടുന്ന കൊക്കോ മരമായി.ഊഞ്ഞാലാടി ക്ഷീണിക്കുമ്പോഴാണ്  ചാംബയാക്രമണം.കുട്ടികള്‍ക്ക് കയറാന്‍ പറ്റില്ല സംഘത്തില്‍ മൂത്ത ഏട്ടന്മാര്‍ തന്നെ ശരണം.എന്താ ഗമ.കൈയും കാലും പിടിച്ച കയറ്റി വിടും. മുണ്ടിന്‍ കോന്തലില്‍ ല്‍ ഒരു ദിവസത്തെക്കുള്ളതും കൊണ്ടാവും ഇറങ്ങി വരിക.(അവരുടെ കയറ്റത്തിന്റെ  ശക്തി താങ്ങാന്‍ വയ്യാതെ വീഴുന്നത് പെറുക്കി എട്ക്കാനും സ്പെഷ്യല്‍  സ്ക്വാര്ദ് ഉണ്ട് .)
പിന്നെ വീതം വയ്ക്കലിന്റെ ബഹളമാണ്..അവരവരുടെ വീതവും കൊണ്ട് ആരും അറിയാതെ മില്ലിന്റെ ഉള്ളിലെത്തും.അതാണ് കൊള്ള സങ്കേതം.അടുക്കളയില്‍ നിന്നും ആരും കാണാതെ ഉപ്പു കല്ലുകളും അപ്പോഴേക്ക് എത്തിയിരുക്കും.കൂട്ടത്തിലെ കുറുമ്പി എന്റെ അനിയതിയാണ്.അവളെ പിണക്കാ തിരിക്കലാണ് എല്ലാരുടെയും പരമമായ ലക്‌ഷ്യം (അല്ലെങ്ങില്‍ കാറി പൊളിച്ചു കളയും.)
                        അങ്ങനെ ഒരു വീതം വയ്പ്പില്‍ കുഞ്ഞുമോളുടെ വാശിയില്‍ കൈയിലുണ്ടാരുന്നതില്‍ പകുതിയിലധികം നഷ്ടപ്പെട്ട് നിന്നപ്പോള്‍ അഞ്ചു ചേച്ചി ആണെന്ന് തോന്നുന്നു ആദ്യമാടി വാടിയ ചാമ്പങ്ങ പെറുക്കി തന്നത്. "വാടിയതാടി നല്ലത്.അതന് നല്ല മധുരം ഉണ്ട് 
    ശരിയാണ് .വാടിയവയ്ക്ക് മധുരം കൂടുതലാണ്.ഉപ്പു കൂട്ടി തിന്നാലും അതിനാണ് രുചി..പിന്നെപ്പിന്നെ അതൊരു ശീലമായി.ആര്‍ക്കും വേണ്ടാത്തതിനാല്‍ കിട്ടുന്നത് മുഴുവന്‍ ഞാനും ചേച്ചിയും പകുത്തെടുത്തു.


ഓരോ തവണ അവധിയുടെ കൂട്ടമണി മുഴങ്ങുമ്പോഴും വാടിയ ചാംബക്കകള്‍ ആയിരുന്നു രുന്നു മനസ് നിറയെ.ഇതിനിടക്കെപ്പോഴോ മടക്കലപ്പത്തി കുത്തി നിറുത്തി അതില്‍ ചവിട്ടി ചാംബയില്‍ കയറാനും പഠിച്ചു.ഈട്ടന്മാര്‍ ഇല്ലാത്തപ്പോള്‍ സംഘത്തിന്റെ ചമ്പക്ക ആവശ്യത്തിനു മാത്രം അങ്ങനെ ഒരു മുട്ടുമില്ലാതായി..എനിഇട്ടും വാടിയ ചാംബന്ഹയുടെ രുചിക്ക് ഒരു കുറവും വന്നില്ല.
                             സ്കൂള്‍ മാറി.എന്റെ അവധിക്കാലം എന്റേത് മാത്രമായി മാറി.ഞാന്‍ അവധിക്ക് വരുമ്പോഴെക്ക് എല്ലാവരും അവധി കഴിഞ്ഞ പോയിട്ടുണ്ടാകും.കുട്ടി സംഘം പതുക്കെ പതുക്കെ പൊഴിയാന്‍ തുടങ്ങി..തറവാട്ടിലേക്ക് അവധിക്കുള്ള പോക്ക് കുറഞ്ഞു..ഇടക്കെപ്പോഴെങ്ങിലും ഒന്നോടി ചെല്ലുമ്പോള്‍ അറിയാതെ അമ്മായിയോട് ചോദിക്കും.ചാമ്പക്ക ഉണ്ടോ?"ആര്‍ക്കു സമയം? ചാംബയില വീണു കിണര്‍ വൃത്തികെടാകുന്നു .ഉടനെ അത് വെട്ടണം" അമ്മായിയുടെ ഇളയവള്‍ തുമ്പി വന്നു  സ്വകാര്യം പറഞ്ഞു"ഉണ്ണി ചേച്ചി ചാമ്പയില്‍ ല്‍ നിറയെ കായ്ചിട്ടുണ്ട് "മൂവരും വീണ്ടും ഇറങ്ങി.ഞരമ്പ്‌ തെളിഞ്ഞു ചുക്കി ചുളിഞ്ഞ   അമ്മൂമ്മ നില്കുന്നു;നിറയെ ചുവപ്പിച്ച് .മറ്റവള്‍ക്ക് ഒരു മാറ്റവുമില്ല ചുവന്നു തുടങ്ങുന്നതെയുള്ളൂ..
ഒന്ന് തൊട്ടതെയുള്ളൂ. തുമ്പിയുടെ പാവാട  നിറയക്കാനുള്ളത് കിട്ടി ഞാന്‍ അറിയാതെ പറഞ്ഞു".വാടിയതും എടുത്തോ  അതിനു നല്ല മധുരമാ"
                                                 വീട്ടിലുണ്ട് ഇപ്പോള്‍ രണ്ടു ചാംബകള്‍.കുട്ടിക്കാലത്തെ കൌതുകത്തിന് എപ്പോഴോ നാട്ടു വളര്തിയിതിയതാണ്.വേനലായാല്‍ രണ്ടു തവണ പൂക്കും.ചുറ്റുവട്ടത്തെ ചാമ്പക്ക മുഴുവനും  കഴിഞ്ഞാലും വീടിലുണ്ടാകും നല്ല തുടുത്തവ,അതും കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍.വാടിയ ചാംബക്കകള്‍ പക്ഷെ രാവിലെ മുറ്റത്തെ  കരിടിലകളുടെ കൂടെ ഒരു മൂലയില്‍ ഒതുങ്ങുന്നു.എന്നത്തേയും പോലെ ,ആര്‍ക്കും വേണ്ടാതെ..കുറെ നാള്‍ കൂടി ഇന്നലെ ചോട്ടില്‍ പരതി..ആകെ കിട്ടിയത് രണ്ടെണ്ണം..വാടിയതിനു ഇപ്പോഴും നല്ല മധുരം...

Wednesday, 1 February 2012

തലക്കെട്ടില്ലാത്തത് 
 
ആകസ്മികമായി ധനുഷ്കോടി ചിന്തകളില്‍..
കടലിന്‍റെ കുസൃതി ശവപ്പറംബാക്കിയ  പ്രതാപം.
ഭൂമിയുടെ  അറ്റമിതെന്നു പ്രഖ്യാപിച്ച്
അസ്തമയത്തിന്‍റെ അരുണിമ തന്‍റെ കൂട്ടുകാരിയുടെ കവിളില്‍ പകര്‍ന്ന 
ഒരു കാമുകനെക്കുറിച്ച് കേട്ടത് അതിലും ആകസ്മികം
ഒരു കൈയ്യകലത്തില്‍ നില്‍ക്കുന്ന സൂര്യനെ 
നിന്റെ കഷണ്ടിയുടെ  മുകളിലൂടെ കാണുമ്പോള്‍
അത് ലോകത്തേറ്റവും മനോഹര കാഴ്ചയെന്നു 
അന്നവനോദ് അവളുടെ കണ്ണുകള്‍ പറഞ്ഞത്രേ!
ഓരോ ദിവസവും നിനക്കാതെ പകരുന്ന കൌതുകങ്ങളെത്ര.
"എന്റെ പ്രണയത്തിന്റെ ചൂട് 
നിന്നിലേക്കിനിയും എത്തിയില്ലേ"യെന്ന
കൂട്ടുകാരന്‍റെ നിസ്സഹായമായ നിരാശയില്‍
മറുപടിയില്ലാതെ നിന്നപ്പോഴും 
എന്തോ..ആദ്യം തെളിഞ്ഞ ചിത്രം ധനുഷ്കോടിയായിരുന്നു .
നിരസിക്കപ്പെട്ടത്തിന്റെ  , കീഴടകിയതിന്റെയും പ്രതീകമായി 
കുറെ മണ്കൂനകളും ഇഷ്ടികച്ചുവരുകളും മാത്രം അവശേഷിക്കുമ്പോള്‍ 
കൂട്ടുകാരാ, ഒന്ന് പറയട്ടെ
നിന്‍റെ ശരികള്‍ എനിക്ക് സിദ്ധാന്തങ്ങളാണ് 
എന്ത് ചെയ്യാം 
ശരിയായ സമവാക്യങ്ങള്‍ പലതും
ഞാന്‍ ചേര്‍ത്തുവച്ച വിടവുകള്‍ തെറ്റായിരുന്നു..  

Friday, 6 January 2012

കവിതയെഴുതാനിരുന്നു
കല്‍ക്കണ്ടമുട്ടായി പോലെ മധുരിക്കുന്ന വരികളും
പുഞ്ചിരി വിരിയിക്കുന്നോരവസാനവുമുള്ള കവിത 
നിരാശയും വെറിയും കൊതിയുമില്ലാതത് .
രണ്ടു വരി പൂക്കളെക്കുറിച്ച്  എഴുതി
പിന്നെ കുറച്ച് പ്രണയത്തെപ്പറ്റി
കണ്ണികള്‍ കൂടിയിണക്കാന്‍ വിഷമിച്ച്
രണ്ടുവരി മഴയെക്കുരിച്ചും കോറി
ആരുടെയോ നോട്ടുപുസ്തകത്തില്‍ നിന്ന്
മോഷ്ടിച്ച നാല് വരിയും....
എല്ലാം ആരോഹണ ക്രമത്തില്‍ അടുക്കിവച്ച്ചു
ആഹാ ഗംഭീരം,..
ഞാനെന്‍റെ കവിതയെ പറത്തി വിട്ടു
വാടിയ കുറെ പൂകളും
മൂര്‍ച്ചയുള്ള കല്ലുകളും അതിലൊട്ടി
കവിതക്ക് വീര്‍പ്പുമുട്ടി
പൂക്കളെക്കുറിച്ചെഴുതിയത്  വാടിക്കരിഞ്ഞു
പ്രേമം എച്ചുകെട്ടായി
മഴക്കെന്തു സംഭവിച്ചോ..
കട്ടതു മാത്രം പല്ലിളിച്ചു 
കവിതയില്‍ വീണ്ടും നിരാശ
ഞാന്‍ ആ കവിതക്കടലാസില്‍ കടല പൊതിഞ്ഞു
 


Tuesday, 6 December 2011

മറവിയുടെയും ഓര്‍മയുടെയും ഇടവേളകളില്ലാതെ
പ്രണയം എന്റെ സിരകളില്‍ നിറച്ച കൂട്ടുകാരാ
 എന്‍റെ കരിവളച്ചില്ലുകള്‍ നിറച്ച പളുങ്ക്   കുപ്പിയില്‍ 
നിറമുള്ള വളപ്പൊട്ടുകള്‍ നീ ഒളിപ്പിച്ചു.
ചെമപ്പ് - നിന്‍റെ പ്രണയത്തിന്‍റെ   ലഹരിക്കായി
പച്ച-എന്‍റെ ആഹ്ലാദങ്ങളുടെ ഊര്‍വരത.
മഞ്ഞ -നിന്‍റെ (എന്‍റെയും)പ്രതീക്ഷകളുടെ തിരുശേഷിപ്പ്..
തുലാവര്‍ഷം പെയ്തുകൊണ്ടേയിരുന്നു..
അഭയത്തിന്റെ ഓലക്കീറുകള്‍ ചോര്‍ന്നുതുടങ്ങി
മഴതുള്ളികള്‍ക്കിടയിലെ നിശ്ശബ്ദതയില്‍
നിന്റെ ചുടുനിശ്വാസം ഞാന്‍ കേട്ടു
പക്ഷെ അത് അടുത്ത മഴയുടെ ചൂളംവിളിയായിരുന്നു
വളപ്പൊട്ടുകള്‍ മങ്ങിത്തുടങ്ങി
ആഹ്ലാദങ്ങളും പ്രതീക്ഷകളും എന്നേ  അപ്രസക്തമായി
ഒടുവില്‍ മഴ
നിറം മങ്ങിയ വളപ്പോട്ടുകളെ തച്ചുടച്ചു
ചെമന്നവ വീണ്ടും തുടുത്തു
നിന്റെ പ്രണയം,നിന്റെ രക്തം
അപ്പോഴും മഴയായി പെയ്തുകൊണ്ടിരുന്നു