Monday 7 May 2012

 ഐനിക്കല്‍, സെന്റ്‌ ഫ്രാന്‍സിസ് പ്രിന്ടോമോന്‍ പിന്നെ ചില വാസര ചിന്തകളും


 പൊന്നൂക്കരയോ അതോ പൊന്നൂര്‍ക്കരയോ?.അതായിരുന്നു ആദ്യ സംശയം. ഞങ്ങള്‍ക്കറിയാവുന്ന സുനേത്രി ആയുര്‍വേദാശ്രം ചിയ്യാരത്താണ്.
 അവിടെ ചെന്ന് ചോദിക്കുമ്പോഴാണ് പൊന്നൂക്കര എന്ന കര കയറണമെന്ന് അറിയുന്നത് 15 മിനിറ്റ്  കൂടുമ്പോള്‍ വണ്ടിയുണ്ടത്രെ.ഞങ്ങള്‍ സ്റൊപ്പിലെത്തുമ്പോഴേക്ക്  പതിനഞ്ചാം മിനിറ്റ് കഴിഞ്ഞിരുന്നു.ഇളിഭ്യരായി നില്‍പ്പ് തുടങ്ങി.
പിന്നെ ബസ്സുകളുടെ പ്രവാഹം.പക്ഷെ ഒന്നും പൊന്നൂക്കരക്കല്ലെന്നു മാത്രം .തലോര്‍,ജറുസലേം(അത് കേരളത്തില്‍ തൃസ്ശൂരിലുമുണ്ട്  !!),ചീരാച്ചി ,പാറ-പറഞ്ഞു ചിരിക്കാന്‍ ഒരു പിടി പേരുകളുമായി മല്‍പ്പിടുത്തം നടത്തുന്നിതിനടയില്‍ ദാ വരുന്നു തീ മഞ്ഞ നിറത്തില്‍ പൊന്നൂക്കര ബോര്‍ഡ്  വച്ച ഒരെണ്ണം .ആഹ്ലാദം കൊണ്ടോ എന്തോ അടി തെറ്റിയ കണ്ണാടിക്കാരി കൂട്ടുകാരി വീഴാതിരുന്നത് ഈയുള്ളവളുടെ
 കൈക്കരുത്ത്  കൊണ്ട് മാത്രം.ബസ്‌ നിറുത്തിയപ്പോള്‍ കണ്ണ് തള്ളി .സൂചി കുത്താനിടമില്ല.ഈ പോന്നൂക്കര ഇത്ര വലിയ സംഭവമാണോ??
ഒരുവിധത്തില്‍ ഞങ്ങള്‍ കണ്ടക്ടറെ കണ്ടെത്തി.കോതമംഗലത്തെ   കണ്ടക്ടര്‍ സങ്കല്പ്പങ്ങളെ തച്ചുടച്ചു കൊണ്ട് കാക്കി ഷര്‍ട്ടും കാവി മുണ്ടും നരച്ചു തിളങ്ങിയ തലയുമായി കണ്ടക്ടര്‍ പ്രത്യക്ഷപ്പെട്ടു.(അത് തൃശ്ശൂരിലെ ലെ തന്നെ ഏറ്റവും പഴയ കണ്ടക്ടര്‍ അമ്മാവനാണെന്ന് ഡ്രൈവര്‍ ആയ എന്റെ
 ഒരു ഏട്ടന്‍ അല്പം ബഹുമാനത്തോടെ പിന്നീടെപ്പോഴോ പറയുന്നത് കേട്ടു ).ഞങ്ങള്‍ വിഷയമവതരിപ്പിച്ചു ലക്‌ഷ്യം സുനേത്രിയാണ്.  വഴിയറിയില്ല .അമ്മാവന്‍ നല്ല തൃശ്ശൂര്‍ ഭാഷയില്‍ ചോദിച്ചു "കണ്ണാശൂത്രിയല്ലേ നിങ്ങള്‍ പറണേ?"ഞങ്ങള്‍ മുഖത്തോട്  മുഖം നോക്കി തല കുലുക്കി".എത്തുമ്പോള്‍ പറയണേ ചേട്ടാ ഞങ്ങള്‍ ആദ്യമായാണ്..വഴിയറിയില്ല."  "ഒന്നും പേടിക്കണ്ട  കിണറിലോ  അമ്പലത്തിലോ ഇറങ്ങിയാ മതി"ഞങ്ങള്‍ വാ പൊളിച്ചു.പക്ഷെ പിന്നീടൊന്നും ചോദിക്കാനുള്ള സാവകാശം തള്ളിക്കയറിയ അമ്മമാര്‍ തന്നില്ല
മൂന്നു പേരും മൂന്നു ധ്രുവത്തില്‍.ഹൈവേ യില്‍ നിന്ന് ഏതോ വഴിയിലേക്ക് കയറി.പുറത്തെ കാഴ്ചകള്‍ മനസ്സ് നിറക്കുന്നതയിരുന്നു.ഇരു വശത്തും പാടങ്ങള്‍,തെങ്ങും മാവും
 നാട്ടുചെടികളും തീര്‍ത്ത പച്ചപ്പിന്‍റെ  ഇന്ദ്രജാലം .ഇടക്കെപ്പോഴോ റോഡരികില്‍ ഒരു മിന്നായം പോലെ  സുനേത്രിയുടെ ബോര്‍ഡ്‌ മുന്‍പിലെവിടെയോ ആയിരുന്ന   കണ്ണാടിക്കാരി തിക്കി തിരക്കി വന്ന് കിതച്ചു "ദേ സുനേത്രിയുടെ ബോര്‍ഡ്‌"സ്ഥലം കഴിഞ്ഞോ എന്നാ പരിഭ്രമത്തോടെ രണ്ടും കൂടി വാതിലിനടുത്തേക്ക് ."എത്തീട്ടില്ല. ആകുമ്പോള്‍ പറയാം "കിളി മോഴിഞ്ഞു.ശരിക്കും ചമ്മി വീണ്ടും പഴയ സ്ഥാനത്തേക്ക്.ഇതിനിടയില്‍ മൂന്നാമത്തെയാള്‍  ആരോടോ
ഒന്ന് ചോദിച്ചു "ചേട്ടാ സുനേത്രി എത്തുമ്പോള്‍  പറയണേ"ചോദ്യം ഏറ്റുവാങ്ങിയ ഹതഭാഗ്യനും സ്ഥലമറിയില്ല.നിമിഷ നേരം
കൊണ്ട് പുരുഷന്മാരുടെ സീറ്റുകള്‍ മുഴുവന്‍ ഗംഭീര ചര്‍ച്ചയായി.ഇതിനിടയില്‍ അങ്ങിങ്ങായി രണ്ടു മൂന്ന്
ബോര്‍ടുകള്‍ കൂടി കണ്ടു.ഹ്ഹോ സമാധാനം  ഇനിയും കൂടെ ദൂഒരം പോകാനുണ്ട്.
                     പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട അടുത്ത കാഴ്ച കവുങ്ങിന്‍ തോട്ടത്തിലിരുന്ന്  പ്രാതല്‍ പങ്കു  വയ്ക്കുന്ന പറമ്പ് പണിക്കാരി ചേച്ചിമാരെയയിരുന്നു.ഒടുവില്‍ എവ്ടെയോ  ബസ്‌ നിറുത്തിയപ്പോള്‍  ചാടിയിറങ്ങി.
ഹോ സമാധാനം.തൊട്ടുമുന്നില്‍ ബോര്‍ഡ്‌.ചുറ്റുമൊന്നു നോക്കിയത് അപ്പോഴാണ്.തനി നാട്ടിന്‍ പുറം.
ചെറിയൊരു തോടിനും വീടിനും ഇടയിലൂടെയുള്ള വഴിയിലൂടെ നടന്നപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത്
തൊട്ടപ്പുറത്തെ കുളത്തില്‍ അര്‍മാദിക്കുന്ന നാല് താറാക്കുട്ടന്‍മാരെയാണ്.  നാലു ചുവടു കുറച്ചു കൂടി നടന്നപ്പോള്‍  ഇടതു വശത്ത് തോടിനപ്പുറം ഒരു പാടം  നിറയെ താമരകള്‍!!കവാടം കയറിചെന്നപ്പോള്‍ എതിരേറ്റത് അനാവശ്യ ആര്‍ഭാടങ്ങളില്ലാത്ത രണ്ടു കെട്ടിടങ്ങള്‍.ഒരു ചെറിയ ഓ പി യും. സ്വാഗതം ചെയ്തത് സര്‍വാഭരണ വിഭൂഷിതയായ (ഒട്ടും അതിശയോക്തിയില്ല മൂ ക്കുത്തി,അരപ്പട്ട , പാദസരം ഇവ ഒഴിവാക്കുന്നു)ഒരു സുസ്മേരവദന.ഒപ്പം അരമതിലില്‍ കൊടിയ ചൂടില്‍ അല്പം സമാധാനത്തിനു ഒരു കാറ്റും.ആശുപത്രിയുടെ ശാന്തത തന്നെ മനസ്സ് നിറച്ചു.സര്‍ വന്നു, ഇന്റെര്‍ന്ഷിപ് ട്രെയിനിംഗ് അടുത്തദിവസം മുതല്‍ തുടങ്ങാനുള്ള അനുവാദവും കിട്ടി...അമ്പലത്തിനടുത്ത് നിന്ന് തിരിച്ചു പോകാന്‍ വണ്ടി കിട്ടും.നേരെ നടന്നാല്‍ മതി.നടപ്പല്ലാതെ വഴിയില്ലല്ലോ.പൊരിവെയിലത്ത് മതിക്കുന്ന് അമ്പലത്തിന്റെ മുറ്റത്ത്..ആദ്യം പോകുന്നതില്‍ കയറി ഇരുപ്പുറപ്പിച്ചു.പുറപ്പെടാന്‍ സമയമെടുക്കും പോലും.തിരക്ക് മുഴുവന്‍ ഇങ്ങോട്ടുള്ളതാണെന്ന് അപ്പോഴാണ് മനസ്സിലായത് ..വിശന്നിട്ട്ലക്ക് കേട്ടു.ആകെ കണ്ടത് ഒരു ഐസ് ക്രീം കാരനേയും ഒരു വണ്ടി നിറയെ ചുവന്നുള്ളിയുമായി  കാവല്‍ നില്‍ക്കുന്ന മറ്റൊരു ചേട്ടനെയും .അമ്പലമുറ്റത്ത് ചുവന്നുള്ളിയോ??5 മിനിറ്റ് കഴിഞ്ഞില്ല പ്രസാദ ഊട്ട്  കഴിഞ്ഞു ദാ വരുന്നു ഭകതകളുടെ ഒരു പട . നിമിഷനേരം കൊണ്ട് ഉള്ളി വണ്ടി കാലി .ചേട്ടായിയുടെ വിപണന തന്ത്രത്തിനു  സ്തുതിയര്‍പ്പിച്ച് വിശപ്പ് ,കടിച്ചുപിടിച്ച് ഒല്ലൂരിലേക്ക്.ജയ ബേക്കറി വയറു നിറച്ചു.അടുത്ത ലക്‌ഷ്യം ഹോസ്റെലാണ്. മുറി കിട്ടാനുണ്ട്.കാര്യങ്ങള്‍ സംസാരിച് നേരെ വീട്ടിലേക്ക്.
       19 തം തിയതി വീണ്ടും ഹോസ്റ്റലിലേക്ക്.അബദ്ധത്തില്‍ വീണു കിട്ടിയ നല്ല മുറിക്ക്  നന്ദി പറനഞ്ഞു ഉപ്പുമാവും ഗ്രീന്‍  പീസും കഴിച്ച് ബസ്‌ സ്റൊപ്പിലേക്ക് ( പിന്നെയുള്ള ഒരു മാസം കിട്ടിയ എല്ലാ വിഭവങ്ങള്‍ക്കും ഏതാണ്ട് അതേ രുചി  തന്നെയായിരുന്നുവെന്ന് നന്ദിയോടെ ഓര്‍ക്കട്ടെ )അന്നും ബസ്‌ സ്റോപില്‍ എത്തിയപ്പോള്‍ 15 ആം മിനിറ്റ് കഴിഞ്ഞു.ഒടുവില്‍ വടി കിട്ടിയപ്പോള്‍ ഇറങ്ങേണ്ട സ്ഥലപ്പേര് മറന്നു പോയോ എന്നൊരു സംശയം.ഒടുവില്‍ രണ്ടും കല്‍പ്പിച്ചു പറഞ്ഞു "മൂന്നു മതിക്കര അമ്പലം ".മുന്‍പിലിരുന്ന ചേച്ചിമാര്‍ 'ഇവളേത് കോത്താഴത്തു നിന്ന് വരുന്നെന്ന' മട്ടില്‍ തിരിഞ്ഞു നോക്കി .ഞാന്‍ ദയനീയമായി കണ്ടക്ടറെയും.മതിക്കുന്നമ്പലമല്ലേ .എത്തുമ്പോള്‍ പറയാം"കണ്ടക്ടര്‍ പോയതും പ്രത്യേകിച്ച്  ഒന്നും സംഭവിക്കാത്ത മട്ടില്‍  ഞാന്‍ നേരെ ഇരുന്നു  .അരികിലിരുന്ന ചേച്ചി അപ്പോഴും എന്നെ തന്നെ നോക്കിയിരിക്കുന്നത്  കൃത്യമായി  കാണാമായിരുന്നു.ഞാന്‍ പുറത്തേക്ക് നോക്കി.പണി പാളി .കഴിഞ്ഞദിവസം നോക്കി വച്ചിരുന്ന അടയാളങ്ങളൊന്നും കാണുന്നില്ല ഈ ദുനിയാവിലേക്ക് വേറേം വഴിയുണ്ടോ എന്ന് ചിന്തിച്ച്  നിമിഷങ്ങളെണ്ണി ഇരിപ്പ് .ഒടുവില്‍ ഇറക്കി വിട്ടത് കിണറില്‍,(മൂന്ന് ദിവസത്തിനു ശേഷമാണ് ആ സ്റ്റോപ്പിലെ മഹത്തായ കിണര്‍ ഞങ്ങളുടെ  കണ്ണില്‍  പെട്ടത്  )
കിണറില്‍ നിന്നുള്ള നടത്തമായിരുന്നു തോല്‍പ്പിച്ചു കളഞ്ഞത്.വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ചും അസഹനീയമായ ചൂട് കൊല്ലുക തന്നെ ചെയ്തു.
വാസുച്ചേ ട്ടന്‍റെ  സോഡാ നാരങ്ങ വെള്ളവും അങ്ങനെ പതിവായി.
                                       ബസ്സുകള്‍ ഒടുവില്‍ വരുതിയിലായി.ആയിനിക്കല്‍മൂന്നെണ്ണം,സൈന്റ്റ്‌ ഫ്രാന്‍സിസ് പ്രിന്റൊമോന്‍.വൈകുന്നേരം മിക്കവാറും ഓട്ടമല്‍സരത്തിനു ശേഷം കിട്ടുന്ന ജസ്റ്റിന്‍,ശ്രീരാമ ചന്ദ്ര,ശ്രേയസ്സ് ,ഫെമി മോള്‍ , അവസാനദി വസങ്ങളില്‍ കല്ലൂര്‍ പാലം പണി നടക്കുന്നത് കൊണ്ട് കിണറില്‍ നിന്ന് സുനേത്രി  വത്രെ നടക്കാതെ സഹായിച്ച ജറുസലേം,അങ്ങനെ നീളുന്നു ..രാവിലെ സ്ഥിരം  കിട്ടുക  ഫ്രാന്‍സിസ് പ്രിന്റൊമോന്‍ തന്നെയാകും.നമ്മുടെ അമ്മാവന്റെ സ്വന്തം വണ്ടി.പതിയെപ്പതിയെ ഞങ്ങളില്‍ ഒരാളെ കാണാതായാല്‍ സ്വാഭാവികമായി  വരുന്ന അന്വേഷണങ്ങള്‍ക്ക് ഒരു നാടിന്റെ നന്മയുടെ ഊഷ്മളതയുണ്ടായിരുന്നു.മൂട്ടന്‍സ്  കോര്‍ണറില്‍ ആയിനിക്കലിന് ഒരു കുല പൂവുമായി എന്നുംഒരു ചേച്ചി ഉണ്ടാകും;പവിഴമല്ലി മുതല്‍ ചെമ്പരത്തി വരെ എന്തുമാകാം ആ പൂങ്കുലയില്‍;
എത്ര വലിയ തിരക്കിലും അതിനായി രണ്ടു നിമിഷം നില്‍ക്കുന്ന ഡ്രൈവര്‍മാരും അറിയാതെ മനസ്സില്‍ മഴ പെയ്യിച്ചു..
 വഴികള്‍ താനെ സ്വായത്തമായി.ഓരോ ദിവസും ഓരോ നുറുങ്ങുകളും.. .മുത്തിപ്പീടിക അന്തോണിയുടെ പച്ചമരുന്നു കട, അമലോത്ഭവ പള്ളി,ഹൈവയിലെക്ക് കടക്കുന്നതിനു തോട്ട്‌  മുന്‍പുള്ള മരണാസന്നരുടെ  ശരണ മന്ദിരം,കാറ്റിനെ കൊഞ്ഞനം കുത്തുന്ന മുളംകൂട്ടങ്ങള്‍ ,അടി മുടി പൂത്ത  കണിക്കൊന്നകള്‍,കൊതിയുടെ രസമുകുളങ്ങള്‍ വിരിയിച്ച്  ഓരോ  വീടിന്‍റെയും പ്രതാപമായ  മാവുകള്‍,സര്‍വോദയ സ്കൂള്‍ കഴിഞ്ഞുള്ള വളവിലെ വീട്ടില്‍ നിറയെ പൂത്ത് നില്‍ക്കുന്ന നാടന്‍ ചെമ്പരത്തികള്‍ .തൃക്കൂര്‍ അമ്പലത്തിന്റെ കിഴക്കേനട,അങ്ങിങ്ങായി ക്കാണുന്ന ആനപ്പടങ്ങള്‍,ഇടവഴിയിലെ തോട്ടില്‍ ഇടക്കിടെ  ഹാജര്‍ പറയുന്ന നീര്‍ക്കോലി..അങ്ങനെയെന്തൊക്കെ .. 
യാത്രകള്‍ പോലെമിഴിവുറ്റതായിരുന്നു സുനേത്രിയിലെ നാല്‍പ്പത്തി മൂന്ന് ദിവസങ്ങളും..ആദ്യം പരിചയപ്പെട്ടത് സന്ദീപ്‌ ചേ ട്ടനെയാണ്.തര്‍പ്പണംചെയ്യുന്ന ഉഴുന്ന് തടത്തിന്റെ ഭംഗി ഓരോ ദിവസവും ഞങ്ങളുടെ അസൂയയും ആരാധനയും കൂട്ടുന്നതായിരുന്നു .ബിനീഷ്  ചേട്ടന്റെ വരയും വാക്കും അസാധ്യം.ആര്‍ കെ എന്നാ രാധാകൃഷ്ണന്‍ ചേട്ടന്റെ "വാസര ചിന്തകള്‍ "ചെന്ന അന്ന് മുതല്‍ സംസാര വിഷയമായിരുന്നു.രമ്യയുടെ ആടുന്ന "ഗദ"(ബിനീഷേട്ടന്റെ വിശേഷണം )ബിനി ചേച്ചിയുടെ പാട്ട്‌ .വിശപ്പിന്റെ വിളികളിലെ വരമായിരുന്ന പേരമരങ്ങളും കശുമാവുകളും,അനുവേട്ടന്റെ ഡാന്‍സ്,(ഒപ്പം താന്‍ തിരുവനതപുരത്തെക്ക് എന്നുവേണമെങ്കിലും മടങ്ങിപ്പോകാം എന്ന പ്രഖ്യാപനവും )ലത ചേച്ചിയുടെ യും രേഖ ചേച്ചിയുടെയും ചപ്പാത്തി പരത്തല്‍ ക്ലാസ്സുകള്‍;ഒപ്പം മാമ്പഴ പുളിശ്ശേരിയും ,പാലിന് മുതല്‍ പുടപാകത്തിനു വരെ സാബുവേട്ടന്റെ പരക്കം പാച്ചിലുകള്‍,പ്രജിന ചേച്ചി യുമോത്തുള്ള  കൊച്ചു കൊച്ചു കറക്കങ്ങള്‍ ,പൂരം എക്സിബിഷനിലെ  മുളക് ബജി,പേരക്ക പങ്കിടാന്‍ മുതല്‍ ആഴത്തിലുള്ള സംശയങ്ങള്‍ വരെ എല്ലാ നല്ലതിനും കൂടെ നിന്ന പ്രിയപ്പെട്ട തേജസേട്ടന്‍,ശാസ്ത്രത്തിന്‍റെ അകക്കാമ്പറിയിച്ച ,അറിയണമെന്ന ആഗ്രഹത്തെ വീണ്ടും ജ്വലിപ്പിച്ച രണ്ടു ഗുരുനാഥര്‍., ,ഉദയ് കിരണ്‍ മുതല്‍ സംഘമിത്ര വരെ മാറി മാറി വന്ന കുറെ മുഖങ്ങള്‍..വാസര ചിന്തകള്‍ പലതും മനസ്സില്‍ ഇഴുകിച്ചേര്‍ന്ന്  നിറമുള്ള ഓര്‍മകളായിക്കഴിഞ്ഞു.ഒപ്പം അടുത്തതെന്ത് എന്ന് പ്രവചനാതീതമായ നാളെയിലേക്കുള്ള യാത്രയിലേക്ക്‌ നന്മയുടെ ഒരു കൊച്ചു പാഥേയവും...