Saturday 23 November 2019

മൂന്നാർ ഡയറി -അദ്ധ്യായം ഒന്ന്
   
        ഹെന്റെ പങ്കജം...

കെട്ട്യോൻ മൂന്നാറെത്തിയിട്ട് രണ്ടു വർഷമാകുന്നു. ഏതാണ്ട് മിക്ക ദിവസത്തെയും ഫോൺ വിളിയുടെ പ്രസക്ത ഭാഗം ഏതാണ്ടിങ്ങനെ :
"എന്താ പരിപാടി?''
"എന്തു പരിപാടി ..ഒറ്റക്കിരുന്നിട്ട് സമയം എഴഞ്ഞെഴഞ്ഞപോ കുന്നു.പുറത്തേക്കിറങ്ങാമെന്നു വച്ചാൽ നല്ല തണുപ്പും.. ഒരു  തിയേറ്ററുണ്ടായിരുന്നെങ്കിൽ"...
     കുറ്റം പറയാനൊക്കില്ല.കോട്ടക്കലായിരുന്നപ്പോൾ മലയാളം ഇംഗ്ലീഷ് ഹിന്ദി തെലുങ്ക് എന്നു വേണ്ട റിലീസാവണ എല്ലാ പടവും അന്നോ പിറ്റേന്നോ പോയിക്കാണുന്ന ടീംസാരുന്നു ഞങ്ങൾ. തൃശ്ശൂരാണെങ്കിലോ എവിടെ ത്തിരിഞ്ഞാലും തീയറ്റർ.അങ്ങനെ സുഖിച്ചു ജീവിച്ച മനുഷ്യനാണ്.. സങ്കടം ഉണ്ടാവും..ഇപ്പോൾ
ഞാനും കൂടി മൂന്നാർ ചേക്കേറിയപ്പോഴാണ് അത് ശരിക്കും അങ്ങട് മനസ്സിലായത് .
ഇവിടെ ഞങ്ങളുടെ പ്രധാനനേരം പോക്ക് തൊട്ടപ്പുറത്തെ വീട്ടിലെ മോഹൻ സാറിന്റെ പേരക്കുട്ടികൾ അപ്പുവും അമ്മുവും, പിന്നെ വെകു  ന്നേരങ്ങളിലെ വെടിപറച്ചിലുമാണ്.
അങ്ങനെയൊരു ദിവസം ലക്ഷ്മിച്ചേച്ചിയുടെ ആവലാതി"ഹൊ, എന്തൊക്കെ പറഞ്ഞിട്ടെന്താ, പച്ചപ്പും ഹരിതാഭേം മഞ്ഞും ഒക്കെയുണ്ട്. ഒരു സിനിമ കാണണേൽ മാത്രം ഒന്നര മണിക്കൂർ യാത്ര ചെയ്തു മറയൂരെത്തണം. ഇത്ര സംഭവം സ്ഥലമാണെന്നു പറഞ്ഞിട്ടെന്താ കാര്യം മൂന്നാർ ഒരു തിയേറ്ററൊക്കെ എപ്പോഴേ വരേണ്ടതാ"..
                 "അതിനു തിയേറ്റർ ഇല്ലാരുന്നെന്ന് ആരു പറഞ്ഞു? കേരളത്തിൽ തന്നെ ആദ്യം സിനിമ കൊട്ടക വന്ന സ്ഥലങ്ങളിൽ ഒന്നാണ് മൂന്നാർ" മോഹൻ സർ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.
" പഴയ മൂന്നാറിന്റെ പ്രൗഢിയിൽ മറക്കാൻ പറ്റാത്ത ഇടമാണ് പങ്കജം തിയേറ്റർ.അതിനെപ്പറ്റി പറയുമ്പോൾ സായിപ്പന്മാരുടെ വരവിനെക്കുറിച്ചും പറയേണ്ടി വരും "ഞങ്ങളെല്ലാം കാതു കൂർപ്പിച്ചു. 

"ബ്രിട്ടിഷുകാർ മൂന്നാറിലേക്ക് ആദ്യമായി വരുന്നത് സർവേക്ക് വേണ്ടിയാണ്. നിരയൊത്ത  മലകളും നല്ല നദികളുമുള്ള ഈ പ്രദേശത്തിന്റെ വാണിജ്യ സാധ്യത പരീക്ഷിക്കാൻ ആദ്യം ചിൻകോണ മരങ്ങളും പിന്നെ കാപ്പിയും കൃഷി ചെയ്ത് പരാജയപ്പെട്ട ശേഷമാണ് തേയിലയിലേക്ക് തിരിയുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കഴിയുന്നത്ര കുറക്കാൻ ഒരവസരം തേടിക്കൊണ്ടിരുന്ന  കമ്പനിയ്ക്ക്, ഡാർജലിംഗ് പോലെ തന്നെ ഇഷ്ടപ്പെട്ട സ്ഥലമായി മൂന്നാറും.
സ്വതവേ ആൾത്താമസം കുറവായിരുന്ന ഈ പ്രദേശത്ത്,  ആവശ്യത്തിന് പണിക്കാരെ എത്തിക്കുക എന്നതായിരുന്നു ശ്രമകരമായ ജോലി. മദ്രാസ് പ്രസിഡൻസി യുടെ കീഴിലുള്ള സ്ഥലങ്ങളിൽ നിന്നും കമ്പം തേനി ബോഡിമെട്ടു വഴി കാല്നടയായാണ് തൊഴിലാളികളെ എത്തിച്ചത്.

"അല്ല ഈ കഥയും തീയേറ്ററും തമ്മിലെന്താ ബന്ധം? ദർശൻ പറയാതെ പറഞ്ഞത് മനസിലാക്കിയ പോലെ സർ തുടർന്നു  "അങ്ങനെ അവർ വരുന്ന വഴിക്ക് മൺപാത്രക്കച്ചവടക്കാരൻ ഒരു ചെട്ടിയാരെ  കണ്ടു. പുതുതായി വരുന്ന ആപ്പീസർമാർക്കു ഭക്ഷണം ഉണ്ടാക്കികൊണ്ടുവരാൻ അയാളെ ചട്ടം കെട്ടി. ചെട്ടിയാർ മൂന്നു നേരവും തലച്ചുമടായി ഭക്ഷണമെത്തിച്ചു കൊടുത്തു. സഹായിക്കുന്നവരെ കൂടെ നിർത്തുക എന്നത് അവരുടെയും ഒരു വീക്‌നെസ്സ് ആയിരുന്നല്ലോ. അങ്ങനെ ചെട്ടിയാർക്ക്  മൂന്നാർ സൗജന്യമായി  വീടും സ്ഥലവും പതിച്ചു നൽകി.,  അദ്ദേഹത്തിന്റെ മകൻ അഴകണ്ണ ചെട്ടിയാർ ഒരു ബ്രിട്ടീഷ് യുവതിയെ വിവാഹം ചെയ്തു, നേരമ്പോക്കിനായി സിനിമ കൊട്ടകയും തുറന്നു . ആദ്യം തകര ഷെഡ്ഡായും പിന്നീട് ബാൽക്കണിയോട് കൂടി രണ്ട് നിലകളുള്ള തീയേറ്ററായും പങ്കജം ഇയർന്നു പൊങ്ങി.

ബാൽക്കണി പ്രധാനമായും ഇംഗ്ലീഷുകാർക്കുള്ളതായിരുന്നു. എല്ലാ വ്യാഴാഴ്ചകളിലും ഇംഗ്ളീഷ് പടം കളിക്കും അല്ലാത്തപ്പോൾ കൂടുതലും തമിഴ് പടങ്ങളും
"സാധാരണക്കാരൊക്കെ തറ ടിക്കറ്റ് ആയിരിക്കുമല്ലേ?" ദർശന്റെ സ്വാഭാവികമായ ചോദ്യം. "എന്റെ ഓർമയിൽ പങ്കജത്തിൽ തറ ടിക്കറ്റ് ഇല്ലായിരുന്നു" സർ ആവേശത്തോടെ തുടർന്നു. "ഇന്നു വമ്പു പറയുന്ന പല പഴയ സിനിമാ കൊട്ടകകളെക്കാളും സൗകര്യം അന്നേ പങ്കജത്തിലുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കിനുപോലും ബെഞ്ചുണ്ടായിരുന്നു".. "എന്നതാണെന്നേ ഇത്ര കാര്യമായ ചർച്ച? ചൂടൻ കട്ടൻ കാപ്പിയുമായി വന്ന ജയ  ആന്റിക്കും കൗതുകം. "ഇവർ നമ്മുടെ പങ്കജം തീയേറ്ററിനെപ്പറ്റി ചോദിച്ചതാ "-സർ
"ആ പങ്കജത്തിന്റെ മുൻവശം തന്നെ കാണാൻ എന്തൊരു പ്രൗഢിയായിരുന്നെന്നോ. കല്ലുപാകിയ  മുൻഭിത്തിയും ബാൽക്കണിയിലേക്കുള്ള നടപ്പുവഴിയും.. അത്രയും  ഭംഗിയുള്ള കെട്ടിടം ആ പരിസരത്തു തന്നെയില്ലായിരുന്നു. "ആന്റി ഉത്‍സാഹത്തോടെ കൂട്ടിച്ചേർത്തു

യാത്ര പറഞ്ഞിറങ്ങിയ ഞങ്ങളുടെ മനസ്സിൽ നിറയെ പങ്കജമായിരുന്നു. പിന്നീട് പലരിൽ നിന്നും വീണ്ടും വീണ്ടും കേട്ടു പങ്കജത്തിൽ കണ്ട ഹിറ്റ് സിനിമകളുടെ വിശേഷങ്ങൾ.
ഇത്രയൊക്കെ ഹരം  പിടിപ്പിച്ചിട്ടും എന്താവും പങ്കജം ഇല്ലാതെ  പോയതെന്നായിരുന്നു സംശയം. ചിന്തിച്ചപ്പോൾ ഉത്തരവും ലളിതമായി.
. സായിപ്പന്മാരുടെ വിനോദോപാധിയായിരുന്നു മുന്നാറിലെ സിനിമാ കൊട്ടക. സാധാരണക്കാർ അതിന്റെ ഭാഗമായി എന്നു മാത്രം. കാലത്തിന്റെ  ആവശ്യമായി പ്രവർത്തനം തുടങ്ങിയത് കാലത്തിന്റെ  തന്നെ തള്ളലിൽ അപ്രസക്‌തമായതാണ്.. സ്വാതന്ത്ര്യലബ്ധിയും പുതു മാധ്യമങ്ങളുടെ വരവുമെല്ലാം ആ തിരോധാനത്തിന് ആക്കം കൂട്ടിയെന്നു മാത്രം..

പങ്കജം നിന്ന കെട്ടിടം ഇപ്പോൾ ഒരു ഹോട്ടലാണ്.കല്ലുകൊണ്ട് പാകിയ മുൻഭിത്തിയും മറ്റും പാടെ മാറി.  പഴമയുടെ ഓർമ പോലെ ഒരു പ്രൊജക്ടർ ഇപ്പോഴും അവിടെ സൂക്ഷിച്ചിട്ടുണ്ട്...

വാൽക്കഷ്ണം :പങ്കജത്തിന്  ഏറെക്കാലത്തിനു ശേഷം പ്രിയ എന്ന പേരിൽ നല്ലതണ്ണി റോഡിൽ മറ്റൊരു കൊട്ടകയും ഉണ്ടായിരുന്നു. അതും പിന്നീട് നിറുത്തിപ്പോയി. ടൂറിസം വികസനത്തിന്റെ ഭാഗമായി ചെറുതെങ്കിലും ഒരു തിയേറ്റർ ഉടനെ വരും എന്ന വാർത്ത കേട്ട്
 മുന്നാറിലെ സിനിമാപ്രേമികളെല്ലാം കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.. വരും വരാതിരിക്കില്ല ല്ലേ.